കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയെന്ന് മന്ത്രി ജി ആർ അനിൽ. ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ ഇന്നലെയാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഉള്ള ധാരണ പത്രത്തിൽ സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്.
ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം. അതേസമയം സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.







