ബജറ്റ് നിരാശാജനകം; കേന്ദ്ര ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്: കെ. സുരേന്ദ്രന്‍

സംസ്ഥാന ബജറ്റ് ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഒന്നും നല്‍കിയില്ല. കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ തൊഴില്‍രഹിതരെ കൂടുതല്‍ അവഗണിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ അല്ലാതെ സ്ത്രീകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കേരളത്തിന്റെ വകയായി ഒന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം കുറച്ച നികുതി ഇളവ് സംസ്ഥാനവും ഏര്‍പ്പെടുത്തിയിരു്‌നനെങ്കില്‍ വില വര്‍ധനയുടെ ആഘാതം കുറയ്ക്കാമായിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വര്‍ധിപ്പിച്ചപ്പോള്‍ കേരളം കേന്ദ്രവിരുദ്ധ പ്രസ്താവനയുമായി നടക്കുകയായിരുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ സംഭവിച്ച വീഴ്ചയുടെ ഭവിഷ്യത്താണ് സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിര്‍ത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രബജറ്റിന്റെ പുനര്‍വായന മാത്രമാണ് സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് കേന്ദ്രപദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന 90 ശതമാനം പദ്ധതികളും കേന്ദ്രവിഹിതം ഉപയോഗിച്ച് നടപ്പാക്കുന്നവയാണ്. എന്നിട്ടും കേരളത്തിന്റെ വികസനത്തിന് കേന്ദ്രം തടസം നില്‍ക്കുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. ഇത് വിചിത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു.

റോഡ് വികസനം, മെഡിക്കല്‍ കോളജുകളുടെ അഡീഷണല്‍ ബ്ലോക്ക് പണിയുന്നതും എല്ലാം പൂര്‍ണമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. പ്രതിവര്‍ഷം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കായി 1000 കോടി കേന്ദ്രം നല്‍കുന്നു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി കേന്ദ്രത്തിന്റേതാണ്.കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കടക്കെണിയില്‍നിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന കാര്യം ഉറപ്പായി. വില വര്‍ധന തടയാന്‍ പ്രത്യേക ഫണ്ട് എന്ന് പറയുന്നത് തോമസ് ഐസക് ഡാമില്‍ നിന്ന് മണല്‍ വാരി 2000 കോടി ഉണ്ടാക്കിയ പോലെയുള്ള മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.