രോഗിയുമായി പോയ ആംബുലൻസിന് തടസം സൃഷ്ടിച്ച് കാർ ഉടമയുടെ പരാക്രമം ; ലൈസൻസ് സസ്പെന്റ് ചെയ്തേക്കും

രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ  ആംബുലൻസിന്  തടസം സൃഷ്ടിച്ച് സ്വകാര്യ കാർ ഉടമയുടെ പരാക്രമം. ആംബുലൻസിന്  വഴിമാറി നൽകാതെ  ഇടക്കിടെ ബ്രേക്കിട്ടും  അഭ്യാസം കാണിച്ചും കിലോമിറ്ററുകളോളം കാറുടമ പരാക്രമം തുടർന്നു. ബാലുശേരി താലൂക്ക്  ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദം കുറഞ്ഞ രോഗിയുമായി പോയ  ആംബുലൻസാണ് കാറിന് മാർഗ തടസമുണ്ടാക്കിയത്.

ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. കോഴിക്കോട്  കക്കോടി ബൈപ്പാസ് ഭാഗത്താണ് കാർ തടസം ഉണ്ടാക്കിയത്. വീതിയുണ്ടായിരുന്ന റോഡ് ആയിരുന്നിട്ടും കാർ ഒതുക്കി കൊടുത്തില്ല എന്നും ബന്ധുക്കൾ  ആരോപിക്കുന്നു. രോഗിയുടെ ബന്ധുക്കൾ പോലീസിലും നന്മണ്ട ആർടിഒയ്ക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ കാർ ഉടമക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

വാഹന ഉടമയ്ക്  മോട്ടോർ വാഹനവകുപ്പ്  നോട്ടീസ് നൽകിയിട്ടുണ്ട്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്   അറിയിച്ചു.