മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുനൂരില്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍പ്പെട്ട് മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് പ്രദീപിന്റെ കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു. ഇന്ന് രാത്രി അദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് സുലൂര്‍ വ്യോമ താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് നാളെ പുത്തൂരിലെ വീട്ടിലെത്തിക്കും. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുക.

അതേസമയം ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹം 4.45 ന് സംസ്‌കരിക്കും. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് ചടങ്ങ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എകെ ആൻറണി , മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാവ് കനിമൊഴി, എ രാജ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എംപി മാരായ ഇഡി മുഹമ്മദ് ബഷീര്‍,അബ്ദുല്‍ വഹാബ്,അബ്ദുല്‍ സമദ് സമദാനി, ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

വിലാപയാത്രയാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടന്നിരുന്നു.

Read more

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വെച്ച് സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹിയിലെത്തിച്ച മൃതദേഹങ്ങള്‍ കാണാനായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ എല്ലാം എത്തിയിരുന്നു.