സുബൈര്‍ വധത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല, തിരിച്ചടിയെന്ന പ്രചാരണം തെറ്റെന്ന് ബിജെപി

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന വിശദീകരണവുമായി ബിജെപി. സംഭവത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയെന്ന പര്ചാരണം തെറ്റാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു.

2012ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സുബൈര്‍. ക്രിമിനല്‍ പശ്ചാട്ടലം ഉള്ള ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ അതില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ടയാള്‍. എടുത്ത ചാടിയുള്‌ള സിപിഎമ്മിന്റെ പ്രസ്താവന ഗൗരവതരമാണ്.

സഞ്ജിത്തിന്റെ മരണ ശേഷം ബിജെപി സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിച്ചത്. സഞ്ജിത്തിന്റെ കാര്‍ അക്രമി സംഘത്തിന് കിട്ടിയത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സുബൈറിനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ആഘോഷ ദിനങ്ങള്‍ ആക്രണണങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുകയാണ്.

കാറിടിപ്പിച്ചതിന് ശേഷം വെട്ടിവീഴ്ത്തുന്നതിനായി പ്രത്യേക പരിശീലനം കൊടുത്ത് ക്രിമിനല്‍ സംഘങ്ങളെ ആര്‍എസ്എസ് സംസ്ഥാനത്ത് തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നതിന്റെ സൂചനയാണ് ഇത്തരം സംഭവങ്ങളെന്നും എസ്ഡിപിഐ പറഞ്ഞു. അടുത്തിടെ ഉണ്ടായിട്ടുള്ള കൊലപാതകങ്ങളില്‍ തെളിവുകളുണ്ടായിട്ടു പോലും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. ഇത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആരോപിച്ചു.