"സാഹിത്യ കാരണവന്മാർ എയിഡ്സിന് മരുന്ന് കണ്ടുപിടിക്കുന്ന ദിവസം വിദൂരമല്ല": കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് അനീസ് സലീം

സാഹിത്യ കാരണവന്മാർ എയിഡ്സിന് മരുന്ന് കണ്ടുപിടിക്കുന്ന ദിവസം വിദൂരമല്ല എന്ന് മലയാളിയും പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനുമായ അനീസ് സലീം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസ രൂപേണയുള്ള ഈ കുറിപ്പ് അനീസ് സലീം ഇട്ടിരിക്കുന്നത്.

https://www.facebook.com/anees.salim.16/posts/2538561906190731

നേരത്തെ, പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ പുതിയ നോവൽ ‘സമുദ്രശില’ യെ ആസ്പദമാക്കി പെൺകാമനയുടെ സമുദ്രശില എന്ന പേരിൽ ഏഷ്യാനെറ്റിൽ വന്ന പരിപാടിയിലെ സുഭാഷ് ചന്ദ്രന്റെ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.

“സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ” എന്നാണ് സുഭാഷ് ചന്ദ്രൻ പരിപാടിയിൽ പറഞ്ഞത്. ഇതിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്.

സുഭാഷ് ചന്ദ്രൻ തന്റെ കൃതിയിലൂടെ ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികള്‍ ഉണ്ടാകുന്നത് എന്ന് പറയാനാണോ ഉദ്ദേശിക്കുന്നത് എന്നും ഓട്ടിസത്തിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി സുഭാഷ് ചന്ദ്രന് ഒന്നും അറിയില്ല എന്നുമാണ് വിമർശനം ഉയർന്നത്. അനീസ് സലീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പും ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളതാവാനാണ് സാധ്യത.

മലയാളിയും ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനുമാണ് അനീസ് സലീം. ഇംഗ്ലീഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയുമാണ് ഇദ്ദേഹം. ടെയിൽസ് ഫ്രം എ വെൻഡിംഗ് മെഷീൻ”, “വാനിറ്റി ബാഗ്”, “ദി വിക്സ് മാങ്ഗോ ട്രീ”, “ദി ബ്ലൈൻഡ് ലേഡീസ് ഡിസിഡെന്റ്‌സ്”, “ദി സ്മാൾ ടൗൺ സീ എന്നിവയാണ് അനീസ് സലീം രചിച്ച പുസ്തകങ്ങൾ. “ദി ബ്ലൈൻഡ് ലേഡീസ് ഡിസിഡെന്റ്‌സ്” എന്ന കൃതിക്കാണ് ഇംഗ്ലീഷ് ഭാഷയിലെ മികച്ച നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. “വാനിറ്റി ബാഗ്” എന്ന കൃതിക്ക് 2013-ലെ മികച്ച നോവലിനുള്ള “ദ ഹിന്ദു” പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വ സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍സിന്‍ഡ്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള്‍ പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്” എന്നാണ് സുഭാഷ് ചന്ദ്രൻ പെൺകാമനയുടെ സമുദ്രശില എന്ന പരിപാടിയിൽ പറയുന്നത്.