'തരൂര്‍ ആരുടെയും ഇടം മുടക്കില്ല'; സംസ്ഥാന കോണ്‍ഗ്രസില്‍ ഇടം നല്‍കണമെന്ന് കെ.എസ് ശബരീനാഥന്‍

സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂരിന് ഇടം നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ കെ.എസ് ശബരിനാഥന്‍. ശശി തരൂരിന്റെ ജനസ്വാധീനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം. തരൂര്‍ ആരുടെയും ഇടം മുടക്കില്ല. എല്ലാവര്‍ക്കും ഇടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തരൂരിന്റെ പരിപാടികളിലെ യുവസാന്നിധ്യം വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും. ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന് മേല്‍ നിര്‍ണ്ണായക സ്വാധീനമുളള മുസ്ളീം മത പണ്ഡിത സംഘടനയായ സമസ്ത ഇന്നലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൂടിയ മുസ്ളീം ലീഗ് അഖിലേന്ത്യ നിര്‍വ്വാഹക സമിതിയോഗം വിവിധ സമുദായങ്ങളെ കോണ്‍ഗ്രസിലേക്ക തിരിച്ചുകൊണ്ടുവരാനുളള ശശി തരൂരിന്റെ യത്നത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുറമേക്ക് ലീഗ് നേതാക്കള്‍ അത് നിഷേധിച്ചെങ്കിലും യോഗത്തിനുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.

കേരളത്തിലെ എല്ലാ സമുദായ നേതാക്കളെയും സന്ദര്‍ശിക്കുന്നത് താന്‍ ഇനിയും തുടരുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകുമെന്ന് താന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് എല്ലാ സമുദായ നേതാക്കളെയും അടുപ്പിക്കാനാണ് താന്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സമുദായ നേതാക്കളെ കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.