ഥാര്‍ ലേലം ; ഇടപെട്ട് ഹൈക്കോടതി, വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ജീപ്പിന്റെ ലേല വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജീപ്പിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്.

ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍ അയ്യായിരം രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.