താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതി ചേർക്കപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ, പതിനെട്ടിനകം ഫലം പ്രസിദ്ധീകരിക്കണം

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട കുട്ടികളുടെ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു.

പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണം. എന്നാൽ ഈ ആറ് വിദ്യാർഥികളുടെ കാര്യത്തിൽ അത്തരം കാര്യങ്ങൾ സംഭവിച്ചില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്.

Read more

രാത്രിയോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എംജി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.