യു.എ.പി.എ അറസ്റ്റ്; നിലമ്പൂര്‍ വെടിവെയ്പ്പിന് ശേഷം താഹ മാവോവാദി കേഡറായെന്ന് പൊലീസ്, ജാമ്യാപേക്ഷയിൽ  വിധി ഇന്ന്

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹ ഫസലിന്റെ  മാവോവാദി ബന്ധം തുടങ്ങുന്നത് നിലമ്പൂരില്‍ പൊലീസ് വെടിവെയ്പ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പൊലീസ്. കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത് എന്നും വിവരം. പിന്നീട് താഹ മാവോവാദി കേഡറായി മാറിയെന്നും പോലീസ് പറയുന്നു.

ഇത്തരത്തില്‍ മാവോവാദികളുമായി ബന്ധം പുലര്‍ത്തിയിരുന്ന നിരവധി പേരെ പോലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. റെയ്ഡില്‍ അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങളിലെ വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കാന് പോലീസിന് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ് അവര്‍ ഉപയോഗിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ എന്താണ് അവര്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാവുകയുള്ളു എന്നും പോലീസ് പറയുന്നു.

അതേസമയം അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷയില്‍  കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ  ഹാജരാക്കിയിരുന്നു. പൊലീസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.  പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിർത്തിട്ടില്ല. പ്രതികളെ  കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമെ കൂടതല്‍ വിവരങ്ങൾ മനസ്സിലാക്കാന്‍ സാധിക്കു എന്നാണ് പൊലീസ് പറയുന്നത്. അത്‌കൊണ്ട് തന്നെ ഇന്ന് ഇവരുടെ ജാമ്യാപേക്ഷയില്‍ എന്ത് നിലപാട് പൊലീസ് എടുക്കുമെന്നതും നിര്‍ണായകമാണ്.