യു.എ.പി.എ കേസ്: അലന്റേയും താഹയുടേയും റിമാന്‍ഡ് കാലാവധി നീട്ടി

പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി. കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കേസ് കോടതി പരിഗണിച്ചത്.

നവംബര്‍ രണ്ടിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ അലനും താഹ ഫൈസലിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.