സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി കിട്ടി, ശമ്പളവും പെന്‍ഷനും മുടങ്ങില്ല

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചു. നികുതി വിഹിതമായ 2,736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതവും കിട്ടി. ഇതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.

കേന്ദ്രവിഹിതം കിട്ടിയതിനാല്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല. അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.

Read more

അതേസമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്നുമുതൽ നടപ്പിൽ വരും.