യുപിയില്‍ 17 പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിളിച്ചുവരുത്തി അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പതിനേഴ് പെണ്‍കുട്ടികളെയാണ് സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എയായ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നവംബര്‍ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പുര്‍കാസി പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പതിനേഴ് പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രി താമസിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും തുടര്‍ന്ന് സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപകന്‍ അവരെ പീഡിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസമാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്.

സ്‌കൂളില്‍ നടന്ന സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും, പറഞ്ഞാല്‍ അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. എംഎല്‍എയോട് പരാതിപ്പെട്ടതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

അധ്യാപകനെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി മുസാഫര്‍നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് വ്യക്തമാക്കി. അതേസമയം വിവരം പൊലീസില്‍ നേരത്തെ അറിയിച്ചിട്ടും കേസെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കേസില്‍ വീഴ്ച വരുത്തിയതിന് പുര്‍കാസി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ സിങിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.