താനൂര്‍ കസ്റ്റഡിക്കൊലക്ക് പിന്നില്‍ ക്രൂമര്‍ദ്ദനത്തെത്തുടര്‍ന്നുള്ള ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

മലപ്പുറം താനൂരില്‍ കസ്റ്റഡി കൊലപാതകത്തില്‍ മരണകാരണം മര്‍ദ്ദനമെന്ന് സ്ഥിരീകരണം. ഹിസ്റ്റോപതോളജി റിപ്പോര്‍ട്ടിലാണ് താമിര്‍ ജിഫ്രിയുടെ മരണ കാരണം മര്‍ദ്ദനമെന്ന് സ്ഥിരീകരിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയത്തിനേറ്റ ആഘാതമാണ് മരണ കാരണമെന്നാണ് ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇത് സംബന്ധിച്ച രാസ പരിശോധന ഫലങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ സെന്ററിലും മഞ്ചേരി പാത്തോളജി ലാബിലുമാണ് പരിശോധനകള്‍ നടന്നത്. കോഴിക്കോട് നടത്തിയ പരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെതാഫിറ്റമിന്‍ എന്ന ലഹരിമരുന്നിന്റെ സാന്നിധ്യമാണ് താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ഹിറ്റോപതോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് മര്‍ദ്ദനം മരണത്തിലേക്ക് നയിച്ചതായി പറയുന്നത്. മര്‍ദ്ദനം ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍. നേരത്തെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. കേസ് ഡയറി ഉള്‍പ്പെടെ എല്ലാ രേഖകളും ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ജാഫര്‍ ജിഫ്രി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചെങ്കിലും ഏറ്റെടുക്കാന്‍ ഏജന്‍സി തയ്യാറായിരുന്നില്ല. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.