സുരേന്ദ്രനല്ല, പ്രധാനമന്ത്രി മോദി വിചാരിച്ചാല്‍ പോലും നടപ്പാകില്ല; സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് വിവാദത്തില്‍ ടി. സിദ്ധിഖ്

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കാന്‍ കെ സുരേന്ദ്രനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാലും നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി.
സിദ്ധിഖ് എംഎല്‍എ. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട.പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും സിദ്ധിഖ് പറഞ്ഞു.

അധിനിവേശത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതിവട്ടം ആണെന്നും കെ സുരേന്ദ്രന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേര് മാറ്റം അനിവാര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. താന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പേര് മാറ്റത്തിന് ആദ്യം പ്രാധാന്യം നല്‍കും. ഈ വിഷയം 1984 ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് താമരശ്ശേരിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലും സുരേന്ദ്രന്‍ ഈ ആവശ്യം ആവര്‍ത്തിച്ചു.

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ടാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഉണ്ടായത്. മുഗളന്മാരുടെ കാലഘട്ടത്തിലെ മുസ്ലിം പേരുകളുള്ള സ്ഥലങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ പേരുകള്‍ മാറ്റുന്നത് ബിജെപി അജണ്ടയുടെ ഭാഗമാണ്. ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ഇത്തരത്തില്‍ ബിജെപി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ കേരത്തില്‍ ഇത്തരത്തിലൊരു ആവശ്യം ആദ്യമായാണ് ബിജെപി ഉന്നയിക്കുന്നത്. അത് ബിജെപിയുടെ സംസ്ഥന അധ്യക്ഷന്‍ തന്നെ ആവശ്യപ്പെടുന്നുവെന്നത് പ്രധാനമാണ്.