പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് മകന്റെ പേരിൽ ഭൂമി വാങ്ങി, നല്‍കിയത് കള്ളപ്പണമാണെന്നും വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഒ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ്. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് പറയുന്നു. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു.

അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 2012-14 കാലഘട്ടത്തില്‍ ടി ഒ സൂരജ് പല ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014-ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി.

3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തില്‍ ടി. ഒ സൂരജ് സമ്മതിച്ചു എന്ന വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. 2014 ഓഗസ്റ്റിലാണ് ആര്‍ഡിഎക്സ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങുന്നത്.