'ഫാദര്‍ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്'; പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ എസ്‌.വൈ.എസ്

ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയില്‍ തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെ ഫാ. ആന്റണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ഫാദര്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

മനുഷ്യ സ്നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതര്‍ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പ്രസ്താവിക്കുന്നത് ഖേദകരമാണ്.

മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിന്‍ ജ്യൂസ് കട നടത്തി കൃസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റല്‍ പ്രക്രിയ നടത്തുന്നതെന്നും അതിനാല്‍ പുറം നാടുകളിലും മറ്റും പോയാല്‍ അവിടുത്തെ കടകള്‍ നോക്കി കയറണമെന്നുമുള്ള പ്രസ്താവനയും സൗഹാര്‍ദ്ദമായി കഴിഞ്ഞ് കൂടുന്ന നമ്മുടെ നാടിന് അപമാനമാണെന്നും ഇത്തരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്വൈഎസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

 

ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.