ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി സിറോ മലബാർ സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാർ സഭ പറഞ്ഞു.
സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആൾക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആൾക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ വേണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ ദുർഗിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയിൽവെ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസുള്ളവരായിരുന്നു ഇവർ. റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു.
Read more
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കി. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ല. തുടർന്നാണ് റെയിൽവേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.







