മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു; അണുബാധ പകരാൻ സാധ്യത

തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. ബാംഗ്ലൂരിലെ എസ്‌ആർ‌ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അണുബാധ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും.

രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പത്ത് കിലോമീറ്റർ ചുറ്റളവില്‍ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാല്‍ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം.

പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ പന്നിപ്പനി (ASF) വളർത്തുപന്നികളിലും കാട്ടുപന്നികളിലും ഉണ്ടാകുന്ന പകർച്ചവ്യാധിയായ ഒരു വൈറല്‍ രോഗമാണ്. 100% വരെയാണ് രോഗത്തിന്റെ മരണനിരക്ക്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല.