സ്വർണക്കടത്തിൽ പങ്കില്ല, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ: സ്വപ്നയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാ​ഗേജിലൂടെയുള്ള സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് കേസിൽ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും മാധ്യമങ്ങൾക്കു ലഭിച്ച സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്നു.

കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്നു.

സ്വപ്ന സുരേഷിന്റെ വാക്കുകൾ  

എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ഇന്‍വോള്‍വ്‌മെന്റ് ഈ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ആ എ.സി. അദ്ദേഹത്തെ വിളിച്ച്‌ സംസാരിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാന്‍ സാക്ഷിയല്ല. ഇത് ജനങ്ങള്‍ അറിയണം. ഇത്രയും എന്നെ, ഞാനെന്ന സ്ത്രീ, ഞാന്‍ എന്ന അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യന്‍സിനെയും ചേര്‍ത്തുവെച്ച് എന്നെ പറഞ്ഞ്. എന്നെ ഞാന്‍ അല്ലാതെ ആക്കി. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി.

മീഡിയയും മറ്റുള്ളവരും ചെയ്യുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷന് സ്വാധീനിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ പ്രത്യേകം നിങ്ങള്‍ എല്ലാവരോടും പറയുകയാണ്. ഇതിലുണ്ടാവുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും മാത്രമാണ്. ഒരു മുഖ്യമന്ത്രിക്കോ ഇവിടെ ഇപ്പോ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാര്‍ക്കോ ഒരു സ്പീക്കറിനോ അഞ്ച് സംസ്ഥാനങ്ങളില്‍ പോലും ആരെയും ബാധിക്കില്ല. നിങ്ങള്‍ വിചാരിക്കുന്നതെല്ലാം തെറ്റാണ്. ഇതൊന്നും ആരെയും ബാധിക്കാന്‍ പോകുന്നില്ല. ഇത് ബാധിക്കാന്‍ പോകുന്നത് എന്നെയും എന്റെ രണ്ടു മക്കളെയും എന്റെ ഭര്‍ത്താവിനെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിയാകും നമ്മുടെ മരണത്തിന്. ഞാന്‍ ഇപ്പോള്‍ മാറി നില്‍ക്കുന്നത് വലിയൊരു തെറ്റുകുറ്റം സ്മഗ്ലിംഗ് ചെയ്തതു കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനുമുള്ള ഭീഷണി കാരണവുമാണ്. നിങ്ങള്‍ ഒരോരുത്തരും അതിന്റെ കാരണക്കാരായിരിക്കും. അറ്റകൈയ്ക്ക് ഞാന്‍ ഒന്നുമാത്രമേ എല്ലാവരോടും ഞാൻ പറയുകയുള്ളൂ. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരുമായിരിക്കും.

എന്റെ പിന്നില്‍ ഒരു മുഖ്യമന്ത്രിയോ ഒരു ഐ.ടി. സെക്രട്ടറിയോ അല്ലെങ്കില്‍ ഈ പറയുന്ന ഹോണറബിള്‍ സ്പീക്കറോ അല്ലെങ്കില്‍ നാളെ മറ്റ് മന്ത്രിമാരോ എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട് ഞാൻ. എല്ലാ മന്ത്രിമാരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട് നമ്മുടെ ഫങ്ഷന്‍സിന്. അങ്ങനെ ഓരോദിവസവും ഓരോ മന്ത്രിമാരെ എടുത്ത് നിങ്ങള്‍ ഉപയോഗിക്കും.

ഈ പറയുന്ന എല്ലാരെയും നിങ്ങള്‍ ഡീഫെയിം ചെയ്തിട്ട് എലക്ഷന് സ്വാധീനിച്ചെന്നും പറഞ്ഞ് അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. അവര് നല്ല സ്പീഡോടെ നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടുപോകും. ബിക്കോസ് അവരെ ഇന്‍വെസ്റ്റ്‌ഗേറ്റ് ചെയ്താലും നിങ്ങള്‍ തോറ്റുപോകും. ഒരു പ്രാവശ്യം ഒന്നു കാണിച്ചു തരുമോ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഏത് നൈറ്റ് ക്ലബ്ബില്‍….ട്രിവാന്‍ഡ്രത്ത് ഏത് നൈറ്റ് ക്ലബ്ബാണുള്ളത്? ഏത് നൈറ്റ് ക്ലബ്ബില്‍ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നുവെന്ന്. പറയുമ്പഴത്തെക്ക് അത് മുഖ്യമന്ത്രിയെ ബാധിക്കില്ല നിങ്ങൾ പറയുന്ന മുഖ്യന്മാരെയും ബാധിക്കില്ല ബിക്കോസ് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.