സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി വീഡിയോ തയ്യാറാക്കി; പൊലീസില്‍ പരാതി നല്‍കി സി.പി.എം

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നല്‍കി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണെന്നും പരാതിക്കാരന്‍ പറയുന്നു.

പരാതില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല. എഫ്‌ഐആര്‍ എടുക്കുന്നത് സംബന്ധിച്ച് ചില നിയമോപദേശം ലഭിക്കേണ്ടതുണ്ട് എന്നാണ് വിവരം. പൊലീസ് എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.

കേരളം മുഴുവന്‍ തനിക്കെതിരെ കേസുകള്‍ എടുത്താലും തന്നെ ഭയപ്പെടുത്താനാകില്ലന്ന് സ്വപ്നാ സുരേഷ് പറഞ്ഞു. ഇന്നലെ ബാംഗ്ളൂരില്‍ വിജേഷ് പിള്ളക്കെതിരെ നല്‍കിയ കേസില്‍ വിശദമായ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്നാ സുരേഷ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസിന് കൃത്യമായി മറുപടി നല്‍കുമെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.

വിജേഷ് പിള്ള തന്നോട് ഭീഷണിയായി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. തനിക്കെതികരെ കേസെടുത്ത് ജയിലിലാക്കുമെന്ന ഭീഷണിയാണ് വിജേഷ് പിള്ള നടത്തിയത്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും അകത്തിടാനാണ് നീക്കമെന്നും പറഞ്ഞിരുന്നു.

അയാള്‍ പറഞ്ഞത് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് തനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. എം വി ഗോവിന്ദന്‍ എന്നയാളെ തനിക്കറിയില്ല. വിജേഷ് പിള്ള പറഞ്ഞുളള അറിവ് മാത്രമേ തനിക്കു ഇക്കാര്യത്തില്‍ ഉള്ളുവെന്നും സ്വപ്നാ പറഞ്ഞു.