കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്

കര്‍മ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ സാറ്റലൈറ്റ് ചാനലായ പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ കത്ത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അകാരണമായി പിരിച്ചുവിട്ടതായി ആരോപിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ 16 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് പരാതി. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട മാനേജ്‌മെന്റ്‌റ് നടപടിക്കെതിരെ എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

2025 ആരംഭത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. ആദ്യഘട്ടത്തില്‍ ഇടപ്പള്ളി ബൈപാസിലെ ഒബ്‌റോണ്‍മാളില്‍ ആയിരുന്നു ജീവനക്കാര്‍ക്കായി സൗകര്യം ഒരുക്കിയിരുന്നത്. പിന്നീട് വെണ്ണലയില്‍ ചാനലിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സമുച്ചയത്തിലേക്ക് മാറ്റി. ദക്ഷിണേന്ത്യയിലെ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്‌ട്രേറ്ററായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സ്വപ്ന സുരേഷ് ബാംഗ്ലൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചുവന്നത്.

സ്ഥാപനത്തിനലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ സ്വപ്ന സുരേഷ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. സിഇഒ സോംദേവ് നേരിട്ട് വിളിച്ച് സെറ്റില്‍ ചെയ്യാതെ പിരിഞ്ഞുപോകില്ലെന്നായിരുന്നു സ്വപ്നയുടെ കുറിപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വപ്ന സുരേഷ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഒമ്പത് മാധ്യമപ്രവര്‍ത്തകരും രണ്ട് വീഡിയോ എഡിറ്റേഴ്സ്, രണ്ട് ഗ്രാഫിക് ഡിസൈനര്‍മാരും, കാമറാമാന്‍, രണ്ട് മാര്‍ക്കറ്റിംഗ് സ്റ്റാഫുകളും സ്വപ്ന സുരേഷിനെയുമാണ് പിരിച്ചുവിട്ടത്.

ജീവനക്കാരുടെ പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ;

പുതുതായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ച കര്‍മ്മ സാറ്റ്‌ലൈറ്റ് ചാനലില്‍ ( നിലവില്‍ പ്രജ്ഞ ന്യൂസ് LLP)ജനുവരി 15 നാണ് ഞങ്ങള്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ വൈറ്റില ഇടപ്പള്ളി ബൈപാസില്‍ സ്ഥിതി ചെയ്യുന്ന ഒബ്‌റോണ്‍മാളില്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കിയത്.പിന്നീട് ഞങ്ങളെ വെണ്ണലയില്‍ ചാനലിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സമുച്ചയത്തിലേക്ക് മാറ്റി. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി ഒരുക്കാതെയാണ് ഞങ്ങളെ മാറ്റിയത്.11 മാധ്യമ പ്രവര്‍ത്തകര്‍, 2 വീതം ക്യാമറ, എഡിറ്റിങ്ങ്, ഗ്രാഫിക്‌സ് ടീമാണ് ഇവിടെ ഉണ്ടായത്.

ചാനലിന്റെ ( നിലവില്‍ പ്രജ്ഞ ന്യൂസ് LLP)സമൂഹമാധ്യമ പേജുകളില്‍ വാര്‍ത്ത കാര്‍ഡുകള്‍, വീഡിയോകള്‍ ചെയ്യുകയായിരുന്നു ഞങ്ങളുടെ ജോലി. 3 ഷിഫ്റ്റുകളായിട്ടാണ് ഞങ്ങള്‍ ജോലി ചെയ്തിരുന്നത്.ഇതിനിടയില്‍ മാനേജ്‌മെന്റ് തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ ശ്രീ സോംദേവിന് മര്‍ദനമേല്‍ക്കുയും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.ഇതോടെ കമ്പനിയില്‍ പ്രശ്‌നം ഗുരുതരമായി.ഇതിനിടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെച്ച് പോയി.പിന്നീട് ഞങ്ങള്‍ക്ക് ജോലിയില്ലാതെ ഓഫീസില്‍ വെറുതെ ഇരിക്കുന്ന സാഹചര്യം വന്നു. ആ സമയത്ത് കമ്പനി സി.ഇ.ഒ മാധ്യമ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് പുതിയ പേരില്‍ സ്ഥാപനം നിലവില്‍ വരുമെന്നും ആരുടെയും ജോലിയെ പ്രതികൂലമായി ബാധിക്കില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

എന്നാല്‍ ഈ മാസം 20 ന് രാത്രി 12 മണിയോടെ ഞങ്ങളെ മെയ് 31 ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള നോട്ടീസ് കമ്പനി എച്.ആറിന്റെ ഇമെയിലില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം പറയുന്നത്. അതേ സമയം ഉറപ്പുകളില്ലാതെ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നവരാണ്. മൂന്ന് പേര്‍ 50,000 രൂപയില്‍ അധികം പ്രതിഫലം വാങ്ങുന്നവരുമാണ്. പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതിന് ശേഷം ഞങ്ങള്‍ രണ്ട് തവണ സിഇഒ സോംദേവിനേയും HR ടിംസണേയും നേരില്‍ കണ്ട് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍.

Read more

നിലവില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഇന്റര്‍വ്യൂ ചെയ്തത് എക്‌സ് കാലിബര്‍ എന്ന സ്ഥാപനത്തിലെ പ്രതിനിധിയായ ടിംസണ്‍ ഉള്‍പ്പെടുന്നവരാണ്. ടിംസണ്‍ തന്നെയാണ് മെയ് 21 അര്‍ധരാത്രി ഞങ്ങളെ പിരിച്ചു വിട്ടുകൊണ്ടുള്ള നോട്ടീസ് അയച്ചത്. മാത്രമല്ല 5 വര്‍ഷത്തേക്ക് കമ്പനിക്കെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ട് നല്‍കണമെന്ന് ഭീഷണിപ്പെടുത്തി മെയ് 28 ന് ഞങ്ങള്‍ക്ക് വീണ്ടും മെയില്‍ വരുകയുണ്ടായി . പ്രസ്തുത വിഷയത്തില്‍ KUWJ അടിയന്തരമായി ഇടപെട്ട് ഞങ്ങള്‍ക്ക് നീതി ഉറപ്പാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.