മരിച്ചവർ ബ്ലാക്ക് മാജിക് കെണിയിൽ വീണെന്ന് സംശയിക്കുന്നതായി സൂര്യ കൃഷ്ണമൂർത്തി; അന്വേഷണം അരുണാചൽ പ്രദേശിലേക്ക്

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക് മാജിക്കെന്ന് സംശയിക്കുന്നതായി സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സുര്യ കൃഷ്ണമൂർത്തി. മരിച്ച ദമ്പതിമാർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്ന് സംശയിക്കുന്നതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നുള്ളതാണ്. മൂന്നുപേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതാണ്. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുളളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് തനിക്ക് തോന്നുന്നതെന്നും സൂര്യ കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

കോട്ടയത്ത് നിന്നുള്ള നവീന്‍ ഭാര്യ ദേവി എന്നിവരുടെ മൃതദേഹത്തിനൊപ്പമാണ് ആര്യയുടെയും മൃതദേഹം ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ആര്യയെ മാര്‍ച്ച് 27ന് ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സഹപ്രവര്‍ത്തകയായിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ദമ്പതികള്‍ വിനോദയാത്ര പോകുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മൂവരും ചേര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മൂവരുടെയും മരണ വിവരം അറിയിച്ചത്. ശരീരത്തില്‍ മുറിവുകളുണ്ടാക്കിയാണ് മൂവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നുവെന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചിരുന്നതായും പൊലീസ് ഇവരുടെ ഫോണ്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്.