ശബരിമല വാജിവാഹനത്തിന് സ്വര്‍ണം ഒട്ടിച്ചത് താന്‍ തന്നെയെന്ന് സുരേഷ് ഗോപി; എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു; ഭഗവാന് സമര്‍പ്പിച്ചതാണ്, രസീതൊന്നും വാങ്ങാന്‍ നിന്നില്ല, രേഖകള്‍ അവരുടെ കയ്യിലുണ്ടാകും

ശബരിമല കൊടിമരത്തിലെ വാജിവാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശില്‍പങ്ങളില്‍ തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേര്‍ന്നാണു സ്വര്‍ണം ഒട്ടിച്ചത്. തന്റെ വല്യമ്മാവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിയുന്നത്. 300- 400 വര്‍ഷം നിലനില്‍ക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചുവെന്നും അതിനാലാണ് സ്വര്‍ണം ശബരിമലയിലേക്ക് നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

വീട്ടില്‍ നിന്നുള്ള സ്വര്‍ണം ജ്വല്ലറിയില്‍ കൊടുത്താണ് 24 കാരറ്റ് സ്വര്‍ണമാക്കിയതെന്നും അതാണ് ഭഗവാന് നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതില്‍ പങ്കാളികളായി. അജയ് തറയില്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തര്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിനു രസീത് വാങ്ങാന്‍ നിന്നില്ല. ഭഗവാന് സമര്‍പ്പിച്ചതാണ്. പൊലീസ് അന്വേഷിക്കട്ടെ. ഞാന്‍ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവര്‍ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിനൊന്നും കൃത്യമായ കണക്ക് കാണിച്ചിട്ടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കണക്കില്ലാത്തത്രയും സ്വര്‍ണമാണ് സിനിമ താരങ്ങളടക്കം ശബരിമലയിലേക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനൊന്നും കൃത്യമായ രസീതോ രേഖയോ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും നല്‍കിയിട്ടില്ല. ഇതോടെ വിജിലന്‍സിനോട് സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിടുകയായിരുന്നു.

ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വര്‍ണം സമര്‍പ്പിച്ച 27 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ലഭിച്ച സ്വര്‍ണത്തിന് കണക്കുകളില്ലാത്തതിനാല്‍ ഇക്കാര്യം കണ്ടെത്താനാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സിന്റെ ശ്രമം. ശബരിമലയിലെ കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിനോട് നിര്‍ദേശിച്ചത്. പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Read more

ഭക്തര്‍ കണക്കില്ലാത്തത്ര സ്വര്‍ണം ശബരിമലയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊന്നും കൃത്യമായ രസീതോ ആരൊക്കെ എത്ര നല്‍കിയെന്നോ രേഖപ്പെടുത്താത്തത് തന്ത്രിയേയും ദേവസ്വം ബോര്‍ഡിനേയും ഉദ്യോഗസ്ഥരേയും സംശയ നിഴലിലാക്കിയിട്ടുണ്ട്. സ്വര്‍ണം നല്‍കിയ 27 പേരില്‍ എട്ടുപേര്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ദേവന്‍ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കും.