ഏത് ഗോവിന്ദന്‍ വന്നാലും വേണ്ടില്ല; നിങ്ങളെനിക്ക് തൃശൂര്‍ തരണം; ഞാനിങ്ങെടുക്കും; കണ്ണൂരില്‍ മത്സരിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി

ഒരു നരേന്ദ്രന്‍ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ തയാറാണ്. നേതൃത്വം പറയുകയാണെങ്കില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാനും തയ്യാറാണ്. തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരത്തെ പ്രശ്നം പരിഹിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ കേരള സര്‍ക്കാരിനോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലാഷേിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും.’- സുരേഷ് ഗോപി പറഞ്ഞു.

സിപിഎം ഇനിയും തന്നെ ട്രോളട്ടെ. ദൈവത്തിലും പ്രാര്‍ത്ഥനയിലും ഒന്നും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ് കൂടെനടന്ന് പിന്നില്‍നിന്ന് കൊത്തിയ കോമരങ്ങളെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല.- സുരേഷ് ഗോപി പറഞ്ഞു.

ഇരട്ടച്ചങ്ക് ഉണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോള്‍ ഇരട്ടച്ചങ്ക് ചമഞ്ഞുനടക്കുന്നത്. 2024ല്‍ ഞാനിവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തന്റെ രണ്ട് നേതാക്കളാണ് ആ തീരുമാനമെടുക്കുന്നത്. അതിന് മറ്റൊരാള്‍ക്കും അവകാശമില്ല. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ തരൂ, ഞാന്‍ ചയ്യാറാണ്. വിഷിവിന് വീണ്ടും കൈനീട്ടവുമായി വരും. പലരും കാലില്‍ വീണുതൊട്ടു തൊഴുവും. ഞാന്‍ തടയില്ല. പക്ഷേ ആരും അത് ചെയ്യേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. യു.പി.എ കാലത്ത് പാക് തീവ്രവാദികള്‍ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സര്‍ക്കാര്‍ മിണ്ടാതിരിക്കുകയായിരുന്നു. മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടില്‍ കയറിയും തിരിച്ചടി നല്‍കുകയാണ്. കമ്യൂണിസ്റ്റിനെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ വികസനം കോണ്‍ഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധിക്കില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാന്‍ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു. 2024 ല്‍ നരേന്ദ്ര മോദിക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യമാണ്. എന്നാല്‍ ഈ നടപടിയെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സ്വാഗതം ചെയ്തില്ല. തീവ്രവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.