'കുറ്റവിമുക്തയാക്കാൻ സാധിക്കില്ല'; കൂടത്തായി ജോളിയുടെ ഹർജി തളളി സുപ്രീംകോടതി

കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി നൽകിയ ഹർജി തളളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാണിച്ച് ജോളി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേരളത്തിലെ പ്രമാദമായ കേസാണ് കൂടത്തായിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി.

അഭിഭാഷകൻ സച്ചിൻ പവഹയാണ് ജോളിക്കായി ഹാജരായത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. ബന്ധുക്കളായ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എംഎം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.