ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി; സമയം അനുവദിച്ചത് നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക്

എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി രണ്ട് മാസം കൂടി നീട്ടി നല്‍കി. ലൈഫ് മിഷന്‍ കോഴക്കേസില്‍ ആറുമാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി നീട്ടി നല്‍കിയത്. ശിവശങ്കറിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

ശിവശങ്കറിന് സുപ്രീം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 2ന് ഇതിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ വീണ്ടും കോടതിയെ സമീപിച്ചത്. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിവശങ്കറിന്റെ ഹര്‍ജി പരിഗണിച്ചത്.

ഫെബ്രുവരി 15ന് ആണ് ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. ഇതേ തുടര്‍ന്ന് ശിവശങ്കര്‍ ആറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യം അനുവദിക്കുന്നത് തടയാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.

ശസ്ത്രക്രിയ കസ്റ്റഡിയിലിരുന്നാലും നടത്താമെന്നായിരുന്നു കോടതിയില്‍ ഇഡിയുടെ വാദം. ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയില്‍ വാദിച്ചു. ആശുപത്രിയിലും വീട്ടിലും മാത്രമേ പോകാന്‍ പാടുള്ളൂ, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.