'പാലായില്‍ ഉറ്റിവീണ വിഷം'; 'നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം

പാലാ ബിഷപ്പ് ജോർജ് കല്ലറങ്ങാട്ടിൻറെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. നാര്‍കോട്ടിക് ജിഹാദ് എന്ന പുതിയ പദാവലി പ്രയോഗിച്ച് ഒരു പുത്തന്‍ അപരവല്‍ക്കരണ ആയുധം കൊണ്ടുവന്നത് യാദൃച്ഛികമായി കാണാനാകില്ല. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിതെന്ന് ‘വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.

ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണക്കുന്നവരുടെ കയ്യിൽ തെളിവുകളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. സംഘ്പരിവാരില്‍ നിന്നും ഫ്രാങ്കോമാരേയും കള്ള പ്രമാണമുണ്ടാക്കി ഭൂമി ഇടപാട് നടത്തിയ കര്‍ദിനാള്‍മാരേയും രക്ഷിച്ചെടുക്കാന്‍ ഒരു സമുദായത്തിനു മേല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടത്. നിരന്തരമായി വര്‍ഗീയ വിഷമാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫാദര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവരെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണമെന്നും സുപ്രഭാതം പറയുന്നു.

ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, മതസ്പര്‍ധ തുടങ്ങിയ കാര്യങ്ങള്‍ യാതൊരു മറയും സങ്കോചവുമില്ലാതെ പരിശുദ്ധ അള്‍ത്താരയില്‍ വച്ച് പ്രസംഗിച്ച മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് അദ്ദേഹം ആരോപിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. അതല്ല ഇരു വിഭാഗം മതവിശ്വാസികളില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബിഷപ്പ് ബോധപൂര്‍വം നടത്തിയ നീച നീക്കമാണ് കഴിഞ്ഞ ദിവസത്തെ അള്‍ത്താരയിലെ പ്രസംഗമെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റമാണ് ആഭ്യന്തര വകുപ്പിന്റേയും കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടാകേണ്ടത്. ബ്രാഹ്മണർക്കെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്‌ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ടു പഠിക്കട്ടെയെന്നും സുപ്രഭാതം പറയുന്നു.