സപ്ലൈകോയും നെട്ടോട്ടത്തിൽ; ഓണക്കാലം പ്രതിസന്ധിയായേക്കും, ഓണകിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം

ഓണക്കാലം അടുത്തുവരികയാണ് .എന്നാൽ ഇത്തവണ വിപണിയിൽ പൊതുജനം വലയുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പറയേണ്ടിവരും. ആശ്വാസമാകുമെന്ന് കരുതിയ സപ്ലെകോയുടെ അവസ്ഥയും പരിതാപകരമാണ്. ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രമാണ്.

അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഓണക്കാലം കണക്കിലെടുത്ത് വിപണിയിൽ വിപുലമായ ഇടപെടലിനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും ആവശ്യമായ ഫണ്ട് കണ്ടെത്താനാകാതെ വലയുകയാണ്. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം അടിയന്തരമായി 250 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും പണം സപ്ലൈക്കോ അക്കൗണ്ടിലെത്താൻ ഇനിയും നടപടികൾ ബാക്കിയാണ്. അതിൽ തന്നെ പ്രത്യേക ഹെഡുകളിൽ പണം അനുവദിച്ച ധനവകുപ്പ് വിപണി ഇടപെടലിന് വകയിരുത്തിയത് വെറും 70 കോടി മാത്രമാണ്.

13 ഇനം അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ സാധാരണമാസങ്ങളിൽ ലഭ്യമാക്കുന്നതിന് പോലും 40 കോടി ചെലവ് വരുന്നുണ്ട്. അതിൽ നാലിരട്ടി ഉത്പന്നങ്ങളെങ്കിലും എത്തിക്കേണ്ട ഓണക്കാലത്ത് സബ്സിഡി തുകക്ക് മാത്രം 80 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കരാറുകാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രമുണ്ട് 600 കോടി വരും. ഈവര്‍ഷത്തെ ഓണ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമെയാണ്.

കൊറോണക്കാലത്തെ വറുതി കണക്കിലെടത്താണ് കഴിഞ്ഞ ഓണത്തിന് എല്ലാവർക്കും ഓണക്കിറ്റ് നൽകിയത്. ഇത്തവണ അത് പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവര്‍ക്കും മാത്രം കിറ്റ് എത്തിക്കാനാണ് തീരുമാനം.

നിലവിൽ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാൽ മാത്രമേ തൽക്കാലം പിടിച്ച് നിൽക്കാനാകു എന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ നിലപാട്. എന്നാൽ ചോദിച്ചതത്രയും കൊടുക്കാനാകുമെന്ന ഉറപ്പ് നൽകാൻ ധനവകുപ്പിനും ഇതേവരെ കഴിഞ്ഞിട്ടില്ല