സംസ്ഥാനത്തെ വേനൽചൂട്; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു വെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പകൽ പുറത്ത് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

Read more

വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാം. സാരമായ പൊള്ളൽ ഏൽക്കാം. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴിൽദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. ചർമ, നേത്രരോഗങ്ങളോ ക്യാൻസറോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം. പകൽ ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണുചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.