പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് കേസ് റദ്ദാക്കാൻ സുമിത് ഗോയലിന്റെ ഹർജി

പാലാരിവട്ടം മേൽപാലം നിർമാണം അഴിമതി ആരോപണത്തിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ഗോയൽ.

പൊതു സേവകർ ആരോപണ വിധേയരായ കേസുകളിൽ മുൻകൂർ അനുവാദം വാങ്ങാതെ വിജിലൻസ് അന്വേഷണം പാടില്ലെന്ന നിയമഭേദഗതി പാലിക്കാതെയാണു കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ ആരോപിച്ചു. 9നു ഹർജി ഹൈക്കോടതി പരിഗണിക്കും.

മേൽപാലം നിർമാണത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ മന്ത്രി ജി. സുധാകരൻ വിജിലൻസ് അന്വേഷണത്തിനു നിർദേശിച്ചു. തുടർന്നു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ, സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങാതെയാണു കേസു റജിസ്റ്റർ ചെയ്തതെന്നാണ് ഹർജിക്കാരന്റെ ആരോപണം.

അഴിമതി നിരോധന നിയമത്തിലെ വകുപ്പു പ്രകാരമല്ല കേസെടുത്തത്. മേൽപാലം നിർമാണക്കരാർ ഇപ്പോഴും നിലവിലുണ്ട്. നിർമാണം വേഗം പൂർത്തിയാക്കാൻ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നിർദേശിച്ചതനുസരിച്ചു പണി നേരത്തേ പൂർത്തിയാക്കിയപ്പോൾ വേണ്ടത്ര ടാറിങ് നടത്താൻ കഴിഞ്ഞില്ല. ഇതല്ലാതെ മേൽപാലത്തിനു ബലക്ഷയം ഇല്ലെന്നാണ് ഹർജിക്കാരന്റെ നിലപാട്. ബലക്ഷയം ഉറപ്പാക്കാനുള്ള ഭാര പരിശോധന സർക്കാർ നടത്തിയിട്ടില്ല.  ബലക്ഷയം സംബന്ധിച്ചു പഠനം നടത്തിയ മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിലും ദുരൂഹതയുണ്ട്.

നിർമാണത്തിൽ ചതിയോ വഞ്ചനയോ ഇല്ല. മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതു സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ഗോയലിന്റെ ഹർജിയിൽ പറയുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന 4 പ്രതികളുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി 9നു വിധിപറയാൻ മാറ്റിയിട്ടുണ്ട്.