ലിജുവോ ശ്രീനിവാസന്‍ കൃഷ്ണനോ? രാജ്യസഭയില്‍ ആര്‍ക്ക് നറുക്ക് വീഴും; ഇന്ന് സുധാകരന്‍ സോണിയയെ കാണും

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോമിക്കവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. യുവാക്കളെ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇന്നലെ കെ സുധാകരന്‍ നല്‍കിയത്. പട്ടികയില്‍ ഹൈക്കമാന്‍ഡിടപെട്ട് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചത്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബര്‍ട്ട് വാദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.

എം ലിജു, സതീശന്‍ പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം. ഇരുവര്‍ക്കും പുറമെ വിടി ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെട്ട വിശാലമായ പട്ടികയുമായിട്ടായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എം ലിജുവും ഒപ്പമുണ്ടായിരുന്നു. എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരന്‍ പ്രതികരിക്കുകയും ചെയ്തു. പട്ടികയില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്നത്. കേരളത്തില്‍ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് ദിവസത്തിനകം ദേശീയനേതൃത്വം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് കെ സുധാകരന്‍ വ്യക്തമാക്കിയത്. സിഎംപി സീറ്റിനായി മുന്നണിയില്‍ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം.

സിഎംപിയില്‍ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം. വനിതകളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഷാനിമോള്‍ ഉസ്മാന് നറുക്ക് വീഴാനാണ് സാധ്യത. മുതിര്‍ന്ന നേതാക്കളായ കെ വി തോമസടക്കം സീറ്റിനായി ശ്രമം തുടരുന്നുണ്ട്.

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.