'ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ലാഭമാണ്'; ലഖ്‌നൗ മാള്‍ വിവാദത്തില്‍ എം.എ യൂസഫലി

നെഗറ്റീവ് പബ്ലിസിറ്റി തങ്ങള്‍ക്ക് ലാഭമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ലഖ്‌നൗ ലുലു മാള്‍ വിവാദത്തില്‍ പ്രതികരിച്ചത്. ലഖ്‌നൗ ലുലു മാളിലെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബാധിക്കുന്നില്ല. മാധ്യമങ്ങളാണ് അത് വാര്‍ത്തയാക്കിയത്. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റികള്‍ ഞങ്ങള്‍ക്ക് ലാഭമാണ്. ഇത്തരം പ്രശ്‌നങ്ങളെ ശാന്തമായി നേരിടണമെന്നും എം.എ യൂസഫലി പറഞ്ഞു.

ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. പ്രശ്‌നങ്ങളും പ്രശ്‌നങ്ങളില്ലായ്മയും രാജ്യത്തുണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയില്ലെന്നും എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു. ഞാന്‍ നല്ല ഒരു ഷോപ്പിങ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് പറയും നന്നായിട്ടുണ്ടെന്ന്. ഒരു തവണകൂടി പറയും. പിന്നെ ആ ആള്‍ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതാണെന്നും യൂസഫലി പറഞ്ഞു.

തനിക്ക് എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണുള്ളത്. ഒരു കച്ചവടക്കാരന് എല്ലാവരുമായും ബന്ധം വേണം. അവരുമായി സംസാരിക്കാറുണ്ട്. നിയമങ്ങള്‍ മാറ്റപ്പെട്ടിട്ടുണ്ട്. നോണ്‍ റസിഡന്റ് സ്റ്റാറ്റസ് ഉള്ള ആള്‍ക്ക് ബിസിനസ് ചെയ്യാനും മള്‍ട്ടി ബ്രാന്‍ഡ് കൊണ്ടുവരാനും നേരത്തേ സാധിക്കില്ലായിരുന്നു.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തി. ബിസിനസ് ചെയ്താല്‍ ഫെമ, ഫെറ നോട്ടിസ് വരുമെന്നു പറഞ്ഞു. ഇതിനു പിന്നാലെ എന്‍ആര്‍ഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി പരിഗണിക്കപ്പെട്ടു. അതുകൊണ്ടാണ് ലുലു തുടങ്ങാനായതെന്നും അദ്ദേഹം പറഞ്ഞു.