'ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു, ഉന്നതർക്ക് പങ്കുണ്ടെങ്കിൽ പുറത്തു കൊണ്ടുവരണം'; സർക്കാരിന് എതിരെ പരോക്ഷവിമർശനവുമായി സി.പി.ഐ

തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി നടത്തിയ സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ. പാർട്ടി മുഖപത്രമായ ജനയു​ഗത്തിലെ എഡിറ്റോറിയലിലാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.  ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യത്ത് ആദ്യമായാണ്. വിമാനത്താവളത്തിൽ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

ആരോപണവിധേയയായ സ്വപ്ന സുരേഷ് ജോലി ചെയ്യുന്നത് ഐടി വകുപ്പുമായി ബന്ധമുള്ള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഓപ്പറേഷണൽ മാനേജർ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങൾക്കുമുള്ള കാരണമായത്. ആരോപണം ഉയർന്ന ഉടൻ തന്നെ ജോലിയിൽ നിന്ന് അവരെ ഒഴിവാക്കി. എങ്കിലും ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഇപ്പോഴത്തെ സംഭവത്തോട് താരതമ്യംചെയ്യുന്ന മുൻസർക്കാരിന്റെ കാലത്തുണ്ടായ സോളാർ വിവാദത്തിൽ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങൾ ഓർത്തെടുത്താൽ മനസ്സിലാക്കാനാകും. പലരേയും അവസാനഘട്ടം വരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാൽ തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും.

Read more

കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണ കള്ളക്കടത്ത് എന്ന യഥാർത്ഥ കുറ്റകൃത്യം മറഞ്ഞു പോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തു കൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം. ജനയു​ഗം മുഖപ്രസം​ഗത്തിൽ ആവശ്യപ്പെട്ടു.