വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ​ഗുരുതരമാണ്.

ബന്ധുക്കളായ 5 വിദ്യാർത്ഥികൾ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റുവെന്നും ഉടൻ ബോധം പോയെന്നുമാണ് പരിക്കേറ്റ യദുകൃഷ്ണൻ പറയുന്നത്. മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടമെന്നും യദുകൃഷ്ണൻ പറഞ്ഞു.

പതിനഞ്ചുകാരന്റെ മരണം സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. വൈദ്യുതി കെണികൾക്ക് കെഎസ്ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്ത‌മായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും ഷൗക്കത്ത് പറഞ്ഞു.

Read more

അതേ സമയം, സ്വകാര്യ വ്യക്തിയുടെ കുറ്റം സർക്കാരിൻറെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം നടക്കുന്നുവെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രൻറെ പ്രതികരണം. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനംവകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല. വനംവകുപ്പിൻറെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ