പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെയും ബിജെപി അനുകൂല സംഘടന ഫെറ്റോയുടെയും പണിമുടക്ക് സമരം ഇന്ന്.അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സർവീസിലെ അപാകതകളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പണിമുടക്കി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്. അതേസമയം ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സർക്കാർ നിലപാട്.

ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.

ഡയസ്നോൺ നിയമം

ഡയസ്നോൺ നിയമം നിലവിൽ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ സർക്കാർ സ്ഥപനങ്ങളിലെ സ്ഥിരം ജീവനക്കാരും, താൽക്കാലിക ജീവനക്കാരും സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്ക് ശമ്പളം ലഭിക്കില്ല, പണിമുടക്കുന്ന ദിവസത്തെ ശമ്പളം ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യപ്പെടും.