ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി കമറുദ്ദീൻറെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും.  തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിർത്തുകയാണ് പാർട്ടികളുടെ ലക്ഷ്യം.

മഞ്ചേശ്വരം മണ്ഡലത്തിലാണ് എം.സി കമറുദ്ദീനെതിരെയുള്ള സമരം ശക്തമായി നടക്കുന്നത്. എൽ.ഡി.എഫിന്‍റെ നേത്യത്വത്തിൽ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ബി.ജെ.പിയും സമരം ശക്തിപ്പെടുത്തി. താലൂക്ക് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ കമറുദ്ദീന്‍റെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. അടുത്ത ദിവസം മഞ്ചേശ്വരത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഫാഷൻ റോൾഡ് നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ഇത് വരെ 49 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഫാഷൻ ഗോൾഡ് സ്ഥാപനം അടച്ച് പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചതായി മധ്യസ്ഥ ശ്രമം നടത്തുന്ന കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. സങ്കീർണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം മധ്യസ്ഥ ശ്രമം നടത്തുന്ന കല്ലട്ര മാഹിൻ ഹാജി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.