ഇന്നു കൂടുതല്‍ ഇളവുകൾ; നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ്. തുറക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു ഉറപ്പു വരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.

നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നു കൂടുതൽ ഇളവുകൾ നല്‍കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

തുറക്കുന്ന സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് ഉണ്ടാകുക.    കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കും. നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസുകളും ഉണ്ടാകില്ല. ശനി,  ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ലെങ്കിലും ഹോം‍ഡെലിവറിക്ക്  അനുമതിനല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

അതേ സമയം 12, 13 തിയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.