പ്രതിഷേധങ്ങൾ ഫലം കണ്ടു; രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

മലപ്പുറം തിരൂരിൽ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റേഷൻ അനുവദിച്ചിരിക്കുന്നതായാണ് റെയിൽവെ നൽകുന്ന വിവരം. മലപ്പുറം ജില്ലിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

ആദ്യ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതായും ശ്രമം തുടരും എന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും.

രണ്ടാം വന്ദേ ഭാരത് ഇത്തവണ കാസർഗോഡ് നിന്നാണ്.കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം വന്ദേഭാരതിന്‍റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച് വിജയകരമായി പൂർത്തിയാക്കിയിരുന്നു.