'പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി. മന്ത്രിയുടേത് അനാവശ്യ പ്രസ്താവനയെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി സജി ചെറിയാൻറെ പ്രസ്താവനയെന്നും നേതൃത്വം വിലയിരുത്തുന്നു.

തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.

Read more