സംസ്ഥാന ട്രഷറികള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു; ശമ്പള വിതരണം പുനഃസ്ഥാപിച്ചു; മാധ്യമങ്ങളില്‍ നടക്കുന്നതെല്ലാം വ്യാജപ്രചാരണമെന്ന് ധനമന്ത്രി

സംസ്ഥാന ട്രഷറികള്‍ പതിവുപോലെതന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ മുതലും പലിശയും പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായ നിലയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് തികച്ചും കുപ്രചാരണമാണ്.

ഇത്തരത്തില്‍ പിന്‍വലിക്കല്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ട്രഷറി നെറ്റ്വര്‍ക്ക് സംവിധാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചതിനാല്‍ ശമ്പള വിതരണത്തില്‍ കാലതാമസമുണ്ടായി. ഇത് പരിഹരിച്ച് ശമ്പള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.

പല ദിവസങ്ങളിലായി വിതരണം ചെയ്യുന്ന ശമ്പളത്തിന്റെ ബില്ലുകള്‍ എല്ലാം ഒന്നിച്ച് ട്രഷറിയില്‍ എത്തിയ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിന് താല്‍കാലിക പരിധി നിശ്ചയിച്ചത്. എന്നാല്‍, ട്രഷറി നിക്ഷേപങ്ങളുമായും മറ്റും ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാര്‍ച്ചുമാസത്തില്‍ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്. അതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ സംസ്ഥാനത്തിനുണ്ട്. ബാങ്ക് സിസ്റ്റം ഹാങ് ആകാതെ ഇരിക്കുവാനാണ് പിന്‍വലിക്കാനുള്ള തുകയുടെ പരിധി 50000 എന്ന് തീരുമാനിച്ചത്.

ശമ്പളം കൊടുക്കാനുള്ള പണം ട്രഷറിയില്‍ ഉണ്ട്. ക്ഷേമപെന്‍ഷനടക്കം കൊടുക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്തതും. 14000 കോടിരൂപയാണ് കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ളത്.

എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയതിനാല്‍ പണം നല്‍കാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. എത്രനാള്‍ ഇത് തരാതെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രത്തിനാകും. സുപ്രീം കോടതി സംസ്ഥാനത്തിന് അനുകുലമായ നിലപാടെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബാധിക്കും. ശമ്പളവും പെന്‍ഷനും കൊടുത്തതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ല. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു.