കെ റെയിലിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; കെവി തോമസ് വഴി കേന്ദ്ര സര്‍ക്കാരിനെ പാട്ടിലാക്കാന്‍ ശ്രമം

സംസ്ഥാനത്ത് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും പലകുറി കെ റെയില്‍ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യധാരയില്‍ നിന്ന് കെ റെയില്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെവി തോമസിന് പ്രത്യേക പദവി നല്‍കി ഡല്‍ഹിയിലേക്ക് അയച്ചത് കെ റെയില്‍ ഉള്‍പ്പെടെയുള്ളവയില്‍ തലസ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് നേടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന് കെ റെയിലിനോടുള്ള എതിര്‍പ്പ് കുറയ്ക്കാന്‍ കെവി തോമസിന്റെ ഇടപെടലിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കെവി തോമസ് ഇതേ കുറിച്ച് പ്രതികരിച്ചു. അതേ സമയം കെ റെയില്‍ കമ്പനിയുമായി അടിയന്തര ചര്‍ച്ച നടത്തണമെന്നാണ് ദക്ഷിണ റെയില്‍വേയോട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതിന് പിന്നില്‍ കെവി തോമസ് കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ 18ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് കെ റെയില്‍ പ്രോജക്റ്റ് കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ പ്രതീക്ഷ.