ലോകായുക്തയുടെ വിധി തള്ളാം; വിവാദ നിയമഭേദഗതിയുമായി സര്‍ക്കാര്‍

ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികള്‍ നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ്. ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനല്‍കി. അംഗീകാരത്തിന് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ ബന്ധുനിയമനക്കേസില്‍ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാന്‍ ജലീല്‍ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല.

ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയുടെ വിധിയില്‍ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമര്‍ശനമുണ്ട്.

അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യാനുമാണ് 1998-ല്‍ കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്.