സംസ്ഥാന ബജറ്റ് 2022: നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി, രണ്ടിടത്ത് പുതിയ ഐടി പാര്‍ക്കുകള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമായി. 1000 കോടി ചിലവഴിച്ച് 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് നീക്കം.

കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാര്‍ക്കുകള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ 1000 കോടി അനുവദിച്ചു. സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വ്വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികള്‍ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളില്‍ 5ജി ലീഡര്‍ഷിപ്പ് പാക്കേജും പ്രഖ്യാപിച്ചു.

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.

കേരളം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കരകറുകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരണം തുടക്കത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരമം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വരുമാനം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറി ബജറ്റിലുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ 16,000 കോടി രൂപയുടെ കുറവ് ഉണ്ടായേക്കും. ജിഎസ്ടി നഷ്ടപരിഹാരം മേയ് മാസത്തോടെ നിര്‍ത്തലായാല്‍ പതിനായിരം കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും.

സാമ്പത്തിക ബാധ്യത ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും ഉയര്‍ത്തിയേക്കും. സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ട് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.