സംസ്ഥാന ബജറ്റ് 2022: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.

കേരളം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കരകറുകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരണം തുടക്കത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരമം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വരുമാനം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറി ബജറ്റിലുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ 16,000 കോടി രൂപയുടെ കുറവ് ഉണ്ടായേക്കും. ജിഎസ്ടി നഷ്ടപരിഹാരം മേയ് മാസത്തോടെ നിര്‍ത്തലായാല്‍ പതിനായിരം കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും.

സാമ്പത്തിക ബാധ്യത ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും ഉയര്‍ത്തിയേക്കും. സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ട് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.