ദേവാലയത്തില്‍ അതിക്രമം കാണിച്ചാല്‍ കര്‍ശന നടപടി; കോടതി ഉത്തരവില്‍ ബസലിക്ക തുറന്നു; നാളെ ഉയിര്‍പ്പ് തിരുന്നാള്‍ കുര്‍ബാന; വിമതരുടെ വാദങ്ങള്‍ ചവറ്റ്‌കൊട്ടയില്‍

ഏറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കോടതിയില്‍ നിന്നും തിരച്ചടി. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ എറണാകുളം അഡീ. മുന്‍സിഫ് കോടതി ഉത്തരവിട്ടതാണ് വിമതന്‍മാര്‍ക്ക് തിരിച്ചടിയായത്. 486 ദിവസങ്ങള്‍ക്കു ശേഷമാണ് സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കുന്നത്. ഇതോടെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്റെ നേതൃത്വത്തില്‍ പള്ളി തുറന്നത്. കുര്‍ബാന ഒഴികെ മറ്റ് കര്‍മങ്ങളും കൂദാശകളും നടത്താന്‍ കോടതി അനുമതിയുണ്ട്. അതോടൊപ്പം ഉയിര്‍പ്പ് തിരുനാളിന് മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബാന നടത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളത്തെ ഉയിര്‍പ്പ് തിരുനാളില്‍ സിനഡ് കുര്‍ബാനയായിരിക്കും പള്ളിയില്‍ നടക്കുക.

വിമതന്‍മാര്‍ ആക്രമണം അഴിച്ചുവിടാതിരിക്കാന്‍ പൊലീസ് സംരക്ഷണവും പള്ളിക്ക് നല്‍കും. വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ബസിലിക്കയില്‍ വെച്ചും കുര്‍ബാന പുറത്ത് ചാപ്പലില്‍ വെച്ചും നടത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

2022-ലെ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസിലിക്ക അടച്ച് പൂട്ടി ഇട്ടിരുന്നത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി പൊലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് താക്കോല്‍ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കുകയും ചെയ്തു. സിനഡ് കുര്‍ബാന അര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തുടര്‍ന്നാണ് ബസിലിക്ക ഇടവകയിലെ അഞ്ച് വിശ്വാസികള്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുന്നത്. ഒടുവിലാണ് പള്ളി തുറക്കാന്‍ കോടതി അനുമതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ.യ്ക്ക് കോടതി കൈമാറിയിരുന്നു. പള്ളിയിലെ ആരാധകക്രമത്തിന് മുടക്കം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസ് തടയണമെന്നും നിര്‍ദേശമുണ്ട്.

2022 ഡിസംബര്‍ 23-ന് ബസിലിക്ക അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരേ അതിരൂപത വൈദികര്‍ അഖണ്ഡ ജനാഭിമുഖ കുര്‍ബാന അര്‍പ്പണവുമായി മുന്നോട്ടുപോയതാണ് അക്രമം ഉണ്ടാകുന്നത്.

. ഇരു കുര്‍ബാനകളെയും അനുകൂലിക്കുന്ന വിശ്വാസികളുമെത്തിയതോടെ തര്‍ക്കവും സംഘര്‍ഷവുമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അള്‍ത്താരയ്ക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ഇതിനുമുന്‍പ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ ബസിലിക്കയിലെത്തിയെങ്കിലും പ്രതിഷേധം കാരണം മടങ്ങി. ബസിലിക്കയ്ക്ക് പൂട്ടുവീണശേഷം പേപ്പല്‍ ഡെലിഗേറ്റ് മാര്‍ സിറിള്‍ വാസില്‍ എത്തിയെങ്കിലും കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ കയറി പ്രാര്‍ഥിച്ച് മടങ്ങിയിരുന്നു.

ബസലിക്ക അടച്ചതോടെ വിമതന്‍മാര്‍ക്കെതിരെ വിശ്വാസികള്‍ ഒന്നടങ്കം രംഗത്തെത്തി. കൂടുതല്‍ വിശ്വാസികള്‍ കോടതിയിലേക്ക് നീങ്ങി. ഏകീകൃത കുര്‍ബാന നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിശ്വാസികള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് എറണാകുളത്തെ രണ്ട് പള്ളികളില്‍ സിനഡ് കുര്‍ബാന നടത്താന്‍ കോടതി ഉത്തരവിട്ടു.

പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലാണ് സിനഡ് നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന നടത്താന്‍ ഉത്തരവുള്ളത്. ജനാഭിമുഖ കുര്‍ബാന സിനഡ് നിരോധിച്ചതാണെന്നും അതിനാല്‍ പള്ളികളില്‍ സിനഡ് നിര്‍ദ്ദേശം നടപ്പാക്കാന്‍ കോടതി ഇടപെടമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനാഭിമുഖ കുര്‍ബാന നിരോധിച്ച് ഏകീകൃത കുര്‍ബാന നടത്താന്‍ കോടതി ഉത്തരവിട്ടത്.

സീറോ – മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടതും വിമതന്‍മാര്‍ക്ക് തിരിച്ചടിയായിരുന്നു. അദേഹം സിനഡ് കുര്‍ബാന കര്‍ശനമായി നടപ്പിലാക്കുമെന്ന് സ്ഥാനം ഏറ്റെടുത്ത ഉടന്‍ വ്യക്തമാക്കിയിരുന്നു.