ശ്രീറാം വെങ്കിട്ടരാമന് എതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി. അന്വേഷണസംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തിൽ ഷീൻ തറയിൽ തുടരും.

പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ വേളയിലാണ് ഡിവൈ.എസ്.പി. റാങ്കിലെ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയിൽ കേസ് ഷീറ്റടക്കമുള്ള രേഖകൾ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടർമാർ മൊഴി നൽകിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കൽ കോളജിൽ നിന്ന് വിശദാംശങ്ങൾ തേടുന്നത്. കേസ് ഡയറി സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.