സുരേന്ദ്രനെ തള്ളി എം. ടി രമേശ്, സ്പ്രിം​ക്ളർ കരാറിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജെ.പിയിൽ ആശയക്കുഴപ്പം

കോവിഡ് നിരീക്ഷണത്തിലുള്ള വരുടെ ഡാറ്റാ ശേഖരണം സംബന്ധിച്ച സ്പ്രിംക്ളർ വിവാദത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എംടി രമേശ് എന്നിവര്‍ വിഷയത്തിൽ നടത്തിയ പ്രതികണങ്ങൾ ആശയക്കുഴപ്പം സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതാണ്. കരാറിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇടപാടിൽ വിജിലൻസ് അന്വേഷണമല്ല, സിബിഐ അന്വേഷണം വേണമെന്നാണ് എം ടി രമേശ് ആവശ്യപ്പെട്ടത്.

ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ടെന്നും ഇത് സംരക്ഷിക്കണം. സ്‍പ്രിംക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാൽ വിഷയം സിബിഐ തന്നെ ആന്വേഷിക്കണമെന്ന ആവശ്യമാണ് എംടി രമേശ് മുന്നോട്ട് വെയ്ക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്പ്രിംക്ളര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് എംടി രമേശ് പോസ്റ്റ് ആരംഭിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എംടി രമേശിന്റെ പോസ്റ്റിന്റെ പൂർണരൂപം-

സ്പ്രിന്‍ങ്ക്‌ളര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?.

രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും “ഓപ്പറേഷന്‍ വിജയകരം; രോഗി മരിച്ചു” എന്ന അവസ്ഥയിലേ ആകൂ…

കോവിഡ് വിഷയത്തിൽ കോണ്‍ഗ്രസ് സംസ്ഥാന സർക്കാറിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്ത് എത്തിയപ്പോളും വിവാദങ്ങൾ‌ക്ക് ഇട കൊടുക്കാതെയായിരുന്നു ബിജെപി വിഷയങ്ങളിൽ ഇടപെട്ടത്. ഒരു ഘട്ടത്തിൽ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ തിരിയാൻ പോലും ബിജെപി അധ്യക്ഷൻ തയ്യാറായിരുന്നു. ഇതിന് പിന്നാലെയെത്തിയ ഡാറ്റാ ചോർച്ച വിവാദത്തിൽ സർക്കാരിനെതിരെ പാർട്ടി നിലപാട് കടുപ്പിക്കുനോഴാണ് അന്വേഷണം സംബന്ധിച്ച ആവശ്യത്തിൽ പോലും നേതാക്കൾ രണ്ട് തട്ടില്‍ തുടരുന്നത്. ‌കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് മുതൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസംതൃതിയുടെ ഭാഗമാണ് ഈ വ്യത്യസ്തത നിലപാടുകളെന്നാണ് പുറത്ത് വരുന്ന സൂചനകൾ.