കരിപ്പൂരിലെ വിമാനദുരന്തം: ലാന്‍ഡിംഗ് സമയത്ത് വേഗം കൂടുതലെന്ന് കണ്ടെത്തല്‍, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കും

കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തിന് ലാന്‍ഡിംഗ് സമയത്ത് വേഗം കൂടുതലെന്ന് കണ്ടെത്തല്‍. എടിസിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. ഡിജിസിഎ അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്നും റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. റൺവേയുടെ പടിഞ്ഞാറു ഭാഗത്ത് (റൺവേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം.

കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം ലാന്‍ഡിംഗ് നടത്തിയതു തന്നെ റണ്‍വേയുടെ മധ്യഭാഗത്തായാണ്. ഇക്കാര്യം എടിസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. എടിസിയുടെ നിർദേശമനുസരിച്ച് ആദ്യ ലാൻഡിംഗിനു ശ്രമിച്ചത് പ്രൈമറി റൺവേയിലായിരുന്നു. എന്നാൽ ദൂരക്കാഴ്ചയുടെ പ്രശ്നങ്ങളെ തുടർന്നു ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയർന്നു. രണ്ടാം ശ്രമത്തിൽ റൺവേ 10-ൽ ഇറങ്ങാൻ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 നോട്ടിക്കൽ മൈലിനു മുകളിലാണെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ബോയിംഗ് 747–800 വിമാനത്തിന് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വരെയുള്ള കാറ്റിനെ (ടെയിൽ വിൻഡ്) അതിജീവിക്കാനാകുമെന്നതാകാം ഈ റൺവേ തിര‍ഞ്ഞെടുക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ചത്.

എന്നാൽ ലാന്‍റിംഗ് സമയത്ത് വിമാനത്തിന് ഉണ്ടാകേണ്ട പരമാവധി വേഗത്തിലും കൂടുതലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കാലാവസ്ഥ കേന്ദ്രത്തിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി എന്‍ജിന്‍ പുറത്തെടുത്ത് പരിശോധിക്കും.

കരിപ്പൂർ വിമാനാപകടത്തിൽ സംസ്ഥാന പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം അഡീഷനൽ എസ്.പി. ജി.സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ലാൻഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പൊലീസ് എഫ്ഐആർ.

കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ ഇന്നലെയാണ് പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐപിസി , എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ലാൻഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമികമായ കണ്ടെത്തൽ. കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്‍റെ എഫ്ഐആർ മഞ്ചേരി സിജെഎം കോടതിയിൽ സമർപ്പിച്ചു. 30 അംഗ ടീമാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.

2017 ഓഗസ്റ്റിൽ ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ഇതേ റൺവേയിൽ നിന്നു തെന്നി നീങ്ങി അപകടമുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ പിൻചിറക് റൺവേയിൽ ഉരസിയ സംഭവവുമുണ്ടായി. തുടർന്ന് അന്വേഷണം നടത്തിയ ഡിജിസിഎ സമിതി റൺവേ പത്തിന്റെ തുടക്കത്തിൽ ചെരിവുള്ളതായും പാടുകളുള്ളതായും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്.