താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘം; മേല്‍നോട്ടം മലപ്പുറം എസ്.പിക്ക്

താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

സംഭവത്തില്‍ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാല് കീഴടങ്ങുന്നതില്‍ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ തന്നെ ഇയാളുടെ സഹോദരനെ നാസറിന്‍െ കാറുമായി എറണാകുളത്ത് നിന്ന് അറസ്‌ററു ചെയ്തിരുന്നു. നാസറിന്റെ ഫോണും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ വക്കീലിനെ കാണാനെത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വാട്‌സ് ആപ്പ് കോളില്‍ നിന്ന് പൊലീസ് ഇയാളുമായി സംസാരിച്ചു. ഇന്ന് വൈകീട്ട് പൊലീസ് സ്‌റ്റേഷനിലോ നാളെ കോടതിയിലെ കീഴടങ്ങണമെന്നാണ് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ഇയാളുടെ ബോട്ടിനെതിരെ വലിയ ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ അപകടാവസ്ഥ കണ്ട് പൊലീസ് തന്നെ നാസര്‍ ഉള്‍പ്പെടെയുള്ള ബോട്ടുടമകളെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉന്നത സി പി എം നേതാക്കളുടെ ഇടപടെലിനെ തുടര്‍ന്ന് ഒന്നും നടന്നില്ല. ജില്ലാ വികസന സമിതിയോഗത്തില്‍ അബ്ദുള്‍ ഹമീദ് എം എല്‍ എ ലൈസന്‍സില്ലാതെ ഓടുന്ന ബോട്ടുകളെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.